Posts

കാറ്റിലായ് 🍃

പടിയിറങ്ങാൻ മടിക്കുന്ന കുഞ്ഞിലപച്ചയെ കാറ്റിന്റെ തേരിലായി താലോലിക്കവേ, പുതിയകാലത്തിൻ സൗഖ്യത്തിനെന്നോണം ഭാരിച്ച മേഘങ്ങൾ യാത്രയാക്കുന്നു. പിന്നെയും തിരിച്ചറിയുന്നതൻ കുട്ടിയുടെ കരച്ചിൽ ശമിപ്പിക്കാനാവാതെ നെടുവീർപ്പിട്ടൊരമ്മ, പുലമ്പി കിടക്കയിൽ നിന്നിറങ്ങാൻ അനുവദിക്കാത്ത തളർന്ന കാലുകളാണേറെഭാരം. പഴിക്കുന്നില്ല കുട്ടി അമ്മയെ തേടുന്നില്ല മറ്റൊന്നിനെ. പുറമെ നനയാത്ത കുതിർന്ന തൂവാലപോലെയാ അമ്മയുടെ കണ്ണുകൾ. പെയ്തുതുളുമ്പാതെ ഉള്ളിലെ നേർത്ത ഇടനാഴിയിലൊതുക്കുമാ സ്നേഹനൈർമല്യം. പുതിയ കാലത്തിൻ സൗഖ്യത്തിൽ പോലുമാ ദുഃഖമേഘങ്ങൾ തീർത്ഥമായി തീരുന്നു. പടിയിറങ്ങുവാൻ മടിച്ചുകൊണ്ടിന്നുമാ നേർത്തകാറ്റിലായി ഇതളിന്റെ ശകലങ്ങൾ.

അടഞ്ഞ കണ്ണുകൾ!

അരികിലില്ലെന്നു തിരിച്ചറിയും നിമിഷത്തിൽ അടഞ്ഞകണ്ണുകൾ അടഞ്ഞടഞ്ഞങ്ങനെ. തിരകളോരോന്നെൻ കല്പനകൾ എടുത്തിട്ടും മതിവരുന്നില്ലെൻ സ്വപ്നത്തിൻ ദർപ്പണം. കടലിലുപ്പിനിന്നുപ്പു കലർത്തുന്നു മരവിച്ചൊരാത്മാവിൻ നേത്രാശ്രു ശകലങ്ങൾ. ജനലരികിലിന്നു സന്ധ്യ നേരുത്തെ എത്തിയോ, നിറമഴത്തുള്ളി കണ്ണുകളെ മൂടിയോ? മതിവരുന്നില്ല നിനക്കുള്ള ഈ വാക്കുകളിതൊരൊന്നും. മതിവരില്ല ഈ കാത്തിരിപ്പിൻ ശയനങ്ങൾ. വിവരമിതെങ്ങനെ ഞാൻ അറിയിക്കും ചുട്ടുപഴുത്ത ഈ വേലിയുടെ അപ്പുറമായി. തിരനനക്കുമീ കാൽ പാദത്തിൽ നിന്നുഞാൻ കാത്തിരിക്കുമാ ഹരിതമുതിർക്കുമൊരു കാലത്തിലേക്കെന്നപ്പോൽ.

🤍

Image
പ്രേമിക്കുമ്പോൾ പ്രേമി വെള്ളമെന്നപ്പോൽ പാത്രത്തിന്റെ നിറമാകുന്നു. നശ്വരമായ ജീവിതത്തിലും പ്രണയത്തെ അനശ്വരമാക്കുന്നു. പക്ഷെ, കവിതച്ചൊല്ലാൻ കഴിയില്ല. എഴുതിതീർക്കാൻ കഴിയില്ല. അക്ഷരങ്ങൾ പലവിധം. ഒടുവിൽ എഴുതി... സ്വരച്ചേർച്ചയില്ലാത്ത പാട്ട് വിരസം!

ശാന്തം

Image
പാതയിലെ പേരറിയാത്ത യാത്രികൻ അറിയാതെ മറന്ന പാഴ്സഞ്ചി ചുമരിൽ ചുമന്നു ചുവന്ന പാതയിൽ പിന്തുടർന്നെത്തിയ ഭിക്ഷുവിനോട് യാത്രികൻ പറഞ്ഞു. ചെയ്ത പാപങ്ങളെ വലിച്ചെറിയാൻ കഴിയില്ല അതെന്നെ വിട്ടകലുന്നില്ല ഈ പാഴ്ത്തുണികെട്ടു പോലെ. സംസാരത്തിനിടയിൽ യാത്രികന്റെ കൈവഴുതി കെട്ട് പുഴയിലേക്ക് വീണു. യാത്രികൻ അത് പുഴയിൽ കഴുകി വെയിലിലുണക്കി . ഭിക്ഷു യാത്രികനെ നോക്കി പുഞ്ചിരിച്ചു. ഉപേക്ഷിക്കുകയല്ല പോംവഴി. ഒളിച്ചോടുകയല്ല ശരിയായ മാർഗം. ജലത്തിനലിയിക്കാൻ കഴിയാത്ത ഒരശുദ്ധിയുമില്ല. ഇതുകേട്ട യാത്രികൻ നെടുവീർപ്പോടെ പൊട്ടികരഞ്ഞു. മനസ്സിനെ ശുദ്ധമാക്കുന്ന തെളിനീരാണ് ഇപ്പോൾ നിന്നിൽനിന്ന് ഉതിർത്തത്. അപ്രസക്തമായ പ്രത്യാശകളെ വെടിഞ്ഞ്, ശാന്തമായി ഈ പ്രപഞ്ചത്തെ ഉൾക്കൊണ്ടാൽ, ഏത് ദുഃഖത്തെയും പുഞ്ചിരിയോടെ നീ വരവേൽക്കും.

........

Image
എന്റെ മുറിക്ക്‌ എതിർ വശമുള്ള മരത്തിന്റെ ചില്ലയിൽ വന്നിരിക്കുന്ന കിളികൾ ഇന്നു വന്നില്ല. അതെന്നെ ആത്മഹത്യയിലേക്ക് നയിക്കുന്നു. കേൾക്കുന്നവർ ഇതെന്ത് ഭ്രാന്തെന്ന് പരിഹസിക്കും! സഹനത്തിന്റെ പല പടികളും കടന്നു  മൺതരിയിൽപോലും ആശ്വാസം കണ്ടെത്തിയവന് നാളെ ഉണരാൻ കാരണമായി ഒന്നും ഇല്ലന്ന ചിന്ത ഭ്രാന്തിനെ പോലും ഭ്രാന്തനാക്കും. ജാലകത്തിനരികിൽ ഇരുന്നു ഞാൻ ചില്ലകളിലേക്ക് നോക്കി. കിളികൾ വന്നില്ല, നക്ഷത്രങ്ങൾ വന്നു, അവർ എന്നെ ഒറ്റു നോക്കി. എന്റെ ആശ്വാസചിത്രം അവിടെയില്ല, ഞാൻ പുലമ്പി, കാണുന്നീർ പൊഴിച്ചു. ഒന്നും അവശേഷിക്കുന്നില്ല. എന്ത് ശാപത്തെയാണ് ഞാൻ പേറുന്നത്. എനിക്ക് പൊട്ടികരയേണ്ട. ഞാൻ ചിരിക്കാനേരെ ആഗ്രഹിക്കുന്ന ഒരു മനുഷ്യനാണ്! ജാലകത്തിന്റെ കർട്ടനുകൾ താഴ്ത്തി. ഞാൻ മുറിയിൽ നിന്നിറങ്ങി..!

മനസ്സിനെയും നിദ്രയെയും ശാന്തമാക്കാൻ..!

Image
ഭാരങ്ങൾ ഇറക്കി വെക്കാൻ ഏറ്റവും സുന്ദരമായ ഒരു പ്രദേശമാണ് കടൽത്തീരം. മനസ്സിലെ ഭാരങ്ങൾ അതിനുനേരെ നീട്ടുമ്പോൾ ഒരു മടിയും കൂടാതെ ശക്തമായ തിരകൾ അവയെ ഏറ്റ് ദൂരെ അകലും. സൂര്യനെന്ന കാവൽക്കാരൻ ഇല്ലാത്തപ്പോൾ കടലിനെ കണ്ടിട്ടുണ്ടോ? അവളെന്തു ശാന്തയാണ്. നക്ഷത്രങ്ങളുടെ കണ്ണാടിയായ ഈ കടലിനെ നോക്കി എനിക്ക് പുഞ്ചിരിക്കാനെ കഴിഞ്ഞുള്ളു. ഈ വെളുത്ത പൊടി മണ്ണിനുപോലും എന്തൊരു തണുപ്പാണ്. മൺതരികളിലൂടെ ഞാൻ എന്റെ കൈകളെ ചലിപ്പിച്ചു, മണ്ണിന്റെ കുറച്ചു തണുപ്പ് ഞാൻ എന്റെ കൈക്കുള്ളിൽ കോരിയെടുത്തു. അവയെ മുറുക്കി പിടിച്ചു. പൊടിപൊടിയായി വീണ്ടും അവയെ താഴെക്കിട്ടു. പോകാതെ ബാക്കി നിൽക്കുന്ന മൺതരികളെ ഞാൻ നോക്കി. എന്റെ കൈവെള്ളയുടെ പലഭാഗത്തായി അവ ഉണ്ടായിരുന്നു. ഞാൻ അവയെ കുറച്ചു കുറച്ചായി തുടച്ചുനീക്കി. വീണ്ടും ഞാൻ എന്റെ കൈയിലേക്ക് നോക്കി. കൈകൾ പോലും ഒറ്റപ്പെടലിന്റെ വിഷാദഭാവം ഉൾകൊള്ളുന്നത് പോലെ എനിക്ക് തോന്നി. എനിക്ക് ചുറ്റുമുള്ള തണുത്ത കാറ്റിൽ ഞാൻ അവയെ മെല്ലെ ചലിപ്പിച്ചു. ആ ചലനം എന്റെ മനസ്സിനെ വിഷാദത്തിൽ നിന്ന് ചെറുപുഞ്ചിരിയുടെ ഒഴുക്കിലേക്ക് കൊണ്ടുവന്നു. ഞാൻ എണീറ്റുനിന്ന്, കടലിനു നേരെ എന്റെ രണ്ട് കൈകളും നീട്ടി.. പറഞ്...

ബലക്ഷയമാർന്ന വാക്കുകൾക്കു ജീവനുണ്ട്..!

Image
ബലക്ഷയമാർന്ന വാക്കുകൾക്കും ജീവനുണ്ട് എന്ന് വിശ്വസിക്കുന്ന അമ്മയെ തേടി കാടിറങ്ങിയ മകൻ മടങ്ങാൻ ഒരുങ്ങുന്നു. മരണവാർത്തയാണ് ഈ മടക്കത്തിനു കാരണം. ആരുടെ? അമ്മയുടെയോ? സ്വപ്നങ്ങളുടെയോ? രണ്ടിന്റെയും എന്ന് മൗനം മൂളി. അവൻ മരണത്തിലേക്ക് നടന്നു. വഴിയിൽ അമ്മയെ കണ്ടു. ഏറെ ദൂരം നടക്കേണ്ടതല്ലേ.. എന്നു പറഞ്ഞ അമ്മ എന്നെ വയറുനിറയെയൂട്ടി. പുലർച്ചെ മാറ്റമില്ലാത്ത അന്തരീക്ഷം എന്നെ ഓർമ്മപ്പെടുത്തി. ഇന്നലെ പോലെ ഇന്നും, ഇന്നു പോലെ നാളെയും. മരിക്കാനുള്ള ധൈര്യം അമ്മ നൽകിയില്ല. പകരം, ജീവിക്കാൻ അന്നമൂട്ടി...!